പ്രാചീനമായ ഒരു ദൃശ്യകലാപാരമ്പര്യം തലശ്ശേരിക്കുണ്ട്. ചിറക്കൽ ,കോട്ടയം കടത്തനാട്ട് രാജാക്കന്മാരുടെ സംഗമകേന്ദ്രമെന്ന നിലയിലും വിദ്യാകേന്ദ്രമെന്ന നിലയിലും പ്രാധാന്യംനേടിയ തലശ്ശേരിക്ക് അതിസമൃദ്ധം എന്ന് പറയാൻ പറ്റില്ലെങ്കിലും ശ്രദ്ധേയമായ ഒരു ചിത്ര-ശില്പകലാപാരമ്പര്യം അവകാശപ്പെടാവുന്നതാണ്.
കേരളത്തിലെ പ്രാചീന മാനവസംസ്കൃതിയെ പറ്റിയുള്ള പഠനങ്ങളിൽ ഡോ.എം.ഡി.രാഘവൻ രേഖപ്പെടുത്തിയ ചെള്ളത് ഗുഹ ചിത്രങ്ങൾ തലശ്ശേരി പുന്നോലിലായിരുന്നു. ഇന്ന് കാണാനില്ലാത്ത പ്രസ്തുത ഗുഹകളിൽ നിന്നും കണ്ടെടുത്ത ചുവപ്പ്, കറുപ്പ്, വർണ്ണപ്രയോഗങ്ങളെക്കുറിച്ചുള്ള നിഗമനങ്ങൾക്ക് കേരളീയ കലാചരിത്രത്തിൽ സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്.
കോട്ടയം രാജാക്കന്മാരുടെ വകയായ കണ്ണവത്തെ തൊടീക്കളം ,മാറ്റാന്റ്, പരിയാരം,പുറമേരി, മുതലായ അനേകം ചുമർചിത്രങ്ങൾ തലശ്ശേരിയുടെ ചിത്രസംസ്കൃതിയുടെ തുടർകണ്ണികളായി കരുതാം. തിരുവങ്ങാട് വടക്കേടം ശിവക്ഷേത്ര ചുമരിൽ പ്രാചീനമായ കേരളീയ മ്യൂറൽ സമ്പ്രദായംവെച്ചുള്ള മനോഹര ചിത്രങ്ങൾ ഉണ്ടായിരുന്നു.
ക്ഷേത്ര പ്രവേശനത്തിന് അനുവാദമില്ലാത്ത പ്രാചീന ചിത്രകാരൻറെ മനസ്സിലുണർന്ന ജീവസുറ്റ ചുമർചിത്രങ്ങൾ മുഴപ്പിലങ്ങാട് ഭഗവതിക്ഷേത്രച്ചുമരുകളിൽ കാണാം. കേരളീയ ദാരുശില്പകലയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് തിരുവങ്ങാട് ക്ഷേത്രശില്പങ്ങൾ. ചെമ്പുപാകിയ രീതിയിലുള്ള ഇത്തരം വാസ്തു ശൈലി തന്നെയാണ് ഓടത്തിൽ പള്ളിയുടെ നിർമ്മാണത്തിലും അവലംബമാക്കിയിട്ടുള്ളത്. ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠിച്ച ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ബലിക്കൽ മണ്ഡപത്തിലെ ദാരുശിൽപങ്ങളും പരിയാരം ശിൽപികളുടെ കഴിവിന് മികവുറ്റ ഉദാഹരണങ്ങളാണ്. ഈ ശിൽപങ്ങളുടെ വർണ്ണസംവിധാനം നിർവഹിച്ചത് പ്രശസ്ത ചിത്രകാരനും കൊച്ചിൻ സ്കൂൾ ഓഫ് ആർട്സിന്റെ സ്ഥാപകനുമായ ശ്രീരാമൻ ആയിരുന്നു.
ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ പൂർണ്ണകായ ശിൽപം തലശ്ശേരിയിലാണുള്ളത്. ഗുരുദേവൻ ജീവിച്ചിരിക്കെ തന്നെയാണ് ഈ ശിൽപം ശ്രീ ജഗന്നാഥക്ഷേത്രപരിസരത്ത് പ്രതിഷ്ഠിക്കപ്പെട്ടത് .ഇറ്റലിയിൽ പണിത ഈ അമൂല്യകലാസൃഷ്ടി ലോഹശില്പകലയുടെയും സാങ്കേതികവിദ്യയുടെയും മികച്ച ഒരു മാതൃകയാണ്.
ഗാർഹികമായ ഒരു ചിത്രകലാ പാരമ്പര്യം നമുക്ക് അധികമൊന്നും അവകാശപ്പെടാനില്ല .പക്ഷെ തലശ്ശേരിയിൽ സ്ഥിരതാമസമാക്കിയ തമിഴ്,കൊങ്കിണി, വിഭാഗക്കാരുടെ ഗൃഹങ്ങളിൽ ഐശ്വര്യ ചിന്ഹമായ കോലങ്ങൾ വരയാറുണ്ട്.എന്നാൽ അനുഷ്ഠാനപരമായ ധൂളിചിത്രങ്ങൾ തലശ്ശേരിയിലും പരിസരത്തും നേരത്തെയുണ്ടായിരുന്നു.തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ശ്രീ കൂറുമ്പക്കാവിലുമെല്ലാം പഞ്ചവർണപ്പൊടികൾ ഉപയോഗിച്ച ചില ധൂളി ചിത്രങ്ങൾ അനുഷ്ഠാനത്തിന്റെ ഭാഗമായി രചിക്കാറുണ്ട്. ദാരുശില്പങ്ങൾക്ക് പ്രകൃതിദത്ത വർണ്ണം പകരുന്നതിൽ വൈദഗ്ധ്യം നേടിയ ചിത്രകാരന്മാരായ കിടാരന്മാർ തലശ്ശേരിയിൽ ഉണ്ടായിരുന്നു.
തെയ്യം, തിറ,നിണബലി ,മലയൻകെട്ട് തുടങ്ങിയ ദൃശ്യപ്രധാനമായ നാടൻ അനുഷ്ഠാനരൂപങ്ങൾക്കും കഥകളി,ചാക്യാർകൂത്ത് പോലുള്ള ക്ലാസിക്കൽ കലാരൂപങ്ങൾക്കും തലശ്ശേരി ഒരു മികച്ച വേദിയായിരുന്നു.
കേരളത്തിൽ മറ്റൊരിടത്തും കാണാത്ത ഉത്സവമാണ് മാവിലക്കാവ് അടിയുത്സവം . മേട മാസത്തിലാണ് ഈ അപൂർവ്വ ഉത്സവം. ദൈവത്താർ ആണ് പ്രധാന ദേവൻ. മേടമാസത്തിലെ ഉത്സവം ഈ പ്രദേശത്തുകാർക്ക് വിശുദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളാണ്.
മാവിലക്കാവ് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ നടത്തിയതും ക്ഷേത്രം ഇന്നത്തെ നിലയിൽ പണിതതും 1092 മകരം 12 നാണ്. ദൈവത്താറുടെ ആദ്യ ക്ഷേത്രം ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കുന്നോത്തിടമായിരുന്നു. മേടം രണ്ടിനും നാലിനുമാണ് അടി നടക്കുന്നത്. രണ്ടിന് കാടാച്ചിറയിലെ കച്ചേരിക്കാവിലും , നാലിന് മൂന്നാം പാലത്തെ നിലാഞ്ചിറയിലുമാണ് അടി.ക്ഷേത്ര ഊരാളന്മാരിൽ എട്ടുപേരിൽ ഒരാളായ വലിയവീട്ടിൽ കാരണവരാണ് അടിഉത്സവത്തിനു തയ്യാറെടുക്കുന്ന കൈക്കോളൻമാരെ തെരെഞ്ഞെടുക്കുന്നത് . മാവിലായിലെ ദേവനായ ദൈവത്താർ തന്റെ ഉപക്ഷേത്രങ്ങളിലൊന്നായ കച്ചേരികാവിൽ ദിവസവും സന്ദർശിക്കുമായിരുന്നു. അടുത്തുള്ള ഇല്ലത്തും ദേവൻ പോകാറുണ്ടായിരുന്നു. ഇല്ലത്തിന്റെ അടുത്ത വീട്ടിലുള്ള രണ്ട് നമ്പ്യാർ സഹോദരന്മാരും ഇവിടെ വരിക പതിവുണ്ടായിരുന്നു. അവരെല്ലാവരും കൂടി സല്ലപിച്ചിരിക്കുന്ന ഒരു വേളയിൽ ഇല്ലത്ത് നമ്പൂതിരിക്ക് കാഴ്ചയായി അവിൽ പൊതിയുമായി ഒരാളെത്തി. നമ്പൂതിരി അവിൽ നമ്പ്യാർ സഹോദരങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചു. ശക്തിയുള്ളവർ കൈക്കലാക്കിക്കൊള്ളൂ എന്നു പറഞ്ഞുകൊണ്ട് പൊതി അവർക്കു നേരെ എറിഞ്ഞുകൊടുത്തു.സഹോദരങ്ങൾ തമ്മിൽ അവിൽപൊതിക്കുവേണ്ടി അടിയും പിടിയുമായി. അടികണ്ടുനിന്ന ദൈവത്താർ സന്തോഷവാനായെങ്കിലും അടി കാര്യത്തിലാണെന്നു മനസിലായപ്പോൾ ദൈവത്താർ തന്നെ ഇടപെട്ട് അടി നിർത്തുകയായിരുന്നു എന്നാണ് ഐതിഹ്യം . ഇതാണ് രണ്ടാം തിയ്യതിയുടെ ഐതിഹ്യം .
ഇതിൽ പകമൂത്ത ഇരുസഹോദരന്മാരും പകരം വീട്ടുവാൻ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇവർ നിലാഞ്ചിറയിൽ കണ്ടുമുട്ടുകയും ഇവിടെ വെച്ച് പകരം വീട്ടുകയും ചെയ്യുന്നു. നാലാം തീയ്യതി ദൈവത്താരുടെ സാന്നിദ്ധ്യം ഇല്ലാതെയാണ് അടി നടക്കുന്നത്. വ്രതമെടുത്ത കൈക്കോളന്മാർ ഇരുഭാഗത്തുനിന്നും ചുമലിലേറി മുഖത്തോട് മുഖമടുത്ത് ഭക്തജനങ്ങളുടെ ആർപ്പുവിളിയോടെ നടക്കുന്ന അടികാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ എത്തുന്നു.
ശാരദകൃഷ്ണയ്യർ ഓഡിറ്റോറിയം ഒരു യാഥാർത്ഥ്യമാവുന്നു എന്നതിനെ സന്തോഷകരമായ ഒരു വിസ്മയം എന്ന് വിശേഷിപ്പിച്ചാൽ അത് ആസ്ഥാനത്താവുകയില്ല. പിൽക്കാലത്ത് പ്രവർത്തനം മന്ദീഭവിച്ചു പോയെങ്കിലും , തലശ്ശേരിയുടെ ഹൃദയഭാഗത്ത് മനോഹരമായ ഒരു ഓഡിറ്റോറിയം എന്ന സങ്കൽപം യാഥാർഥ്യമാക്കാനായി ശക്തമായി അടിത്തറ പാകുകയും , അതിനെ അടുത്ത ഘട്ടത്തിലെത്തിക്കാൻ വലിയൊരളവോളം പ്രവർത്തിക്കുകയും ചെയ്ത ആദ്യകാല പ്രവർത്തകരും , ഇടക്കാലത്ത് അതിനെ ബാധിച്ച ശാപമോക്ഷത്തിന് കാരണക്കാരായ കോ -ഓപ്പറേറ്റീവ് ടൌൺ ബാങ്കും , തലശ്ശേരിക്കാരുടെ ഹാർദ്ദമായ അനുമോദനവും കൃതജ്ഞതയും അർഹിക്കുന്നു.
ഇന്ന് വിശ്വത്തോളം വളർന്നു നിൽക്കുന്ന ജസ്റ്റിസ് കൃഷ്ണയ്യർ അന്ന് നമ്മൾക്കൊക്കെ ഏറെക്കുറെ തലശ്ശേരിക്കാരൻ എന്ന് അവകാശപ്പെടാവുന്ന ആളായിരുന്നു. ആ കാലഘട്ടത്തിൽ തലശ്ശേരിയുടെ വിശിഷ്ഠ സദസ്സുകളിൽ പലതിലും ശ്രീമതി കൃഷ്ണയ്യരുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമ്പതുകളിലും അറുപതുകളിലും തലശ്ശേരിയിൽ മതസൗഹാർദ്ദം ഒരു ജൈവ യാഥാർത്ഥ്യമായിരുന്നു.മതസൗഹാർദ്ദ സമ്മേളനങ്ങളോ സാംസ്കാരിക നായകന്മാരുടെ സംയുക്ത പ്രസ്താവനകളോ ഒന്നുംതന്നെ അതിനായി വേണ്ടിവന്നിരുന്നില്ല .
കെ.പി.എ.സി നാടകങ്ങളും പുരോഗമന സാഹിത്യവും ഗ്രാമീണ കലാസമിതികളും ലോഭമില്ലാതെ അവയുടെ ധർമ്മം നിർവഹിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടുകളും വേണ്ടുവോളമുണ്ടായിരുന്നുവെങ്കിലും എല്ലാ മുഖങ്ങളിലും ശുഭാപ്തി വിശ്വാസത്തിന്റെ പ്രകാശം കാണാമായിരുന്നു.ലതാ മങ്കേഷ്കർ , റഫി തലത്ത് ,മുകേഷ്,കിഷോർ കുമാർ, എസ് ജാനകി , ഇങ്ങനെ എത്രയെത്ര അനുഗൃഹീതരാണ് അനുരാഗഗാനങ്ങളിലൂടെ പ്രേമാനുഭൂതികൾ പകർന്നുതന്നത്.
അൻപതുകളിലും അറുപതുകളിലും മുഹമ്മദ് റാഫിയും , തലത്ത് മഹ്മൂദും തലശ്ശേരിയെ അക്ഷരാർത്ഥത്തിൽ കോൾമയിർ കൊള്ളിച്ചു. 1949ൽ വൈജയന്തിമാല ബി.ഇ.എം.പി ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നൃത്തമാടി.
തലശ്ശേരിയുടെ ഗതകാല പ്രഭാവത്തിന്റെ ഓർമ്മയുണർത്തുന്ന ഒരു രക്തസാക്ഷിയാണ് തലശ്ശേരി മൈതാനം .അത് നഗരത്തിന്റെ സ്പന്ദിക്കുന്ന ഹൃദയമായിരുന്നു. അൻപതുകളിൽ ഇവിടെവന്നു പ്രസംഗിച്ചവരിൽ ജവഹർലാൽ നെഹ്റു ,ഡാംഗെ,രാമമൂർത്തി,എ.കെ.ജി ,സജ്ജാദ് സഹീർ ഇസഡ് , സൈഫുദ്ധീൻ കിച്ചിലും അങ്ങനെ ഒരുപാടു പ്രമുഖർ ഉൾപ്പെടുന്നു. കൂടാതെ തലശ്ശേരിയിലും ധർമ്മടത്തുമായി വന്നു പ്രസംഗിച്ചവരിൽ ഇ.എം.എസ് , പ്രോഫെസർ ഹിറാണ് മുഖർജി , അശോക് മേത്ത ,രേണു ചക്രവർത്തി എന്നിവരുൾപ്പെടുന്നു.
പുരാതനകേരളത്തിൽ കായിക പരിശീലനവും ആയുധാഭ്യാസങ്ങളും നടത്തിയിരുന്ന കേന്ദ്രങ്ങളായിരുന്നു കളരികൾ. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ പിന്നെ കായികാഭ്യാസത്തിനായി കുട്ടികളെ കളരിയിൽ ചേർക്കുകയാണ് പതിവ്. കേരളത്തിൽ ദേശങ്ങൾതോറും കളരികൾ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം .
കളരികൾ ഗുരുക്കന്മാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കളരിപ്പയറ്റ് പഠിക്കുന്നതിനു ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഉള്ള വ്യത്യാസമില്ലായിരുന്നു. അഞ്ചുവർഷത്തിലേറെക്കാലമുള്ള നിതാന്ത പരിശ്രമം കൊണ്ടുമാത്രമേ പയറ്റ് പൂർത്തിയാക്കാനാവൂ.
കളരിപ്പയറ്റിലെ ചരിത്ര പ്രസിദ്ധമായ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും തമ്മിലുള്ള പൊയ്ത്ത് നടന്നത് പൊന്ന്യത്തെ ഏഴരകണ്ടത്തിൽ വെച്ചാണ്. 42 കളരികളുടെ അധിപനായ കതിരൂർ ഗുരുക്കളെ കീഴ്പെടുത്താൻ ബുദ്ധിമുട്ടുനേരിട്ടപ്പോൾ പൂഴിക്കടകൻ എന്ന കള്ളച്ചുവട് പ്രയോഗത്തിലൂടെയാണ് കതിരൂർ ഗുരുക്കളെ ഒതേനൻ വധിച്ചത്. ഒതേനനും കതിരൂർ ഗുരുക്കളും തമ്മിലുള്ള അങ്കത്തെക്കുറിച്ച് വടക്കൻപാട്ടുകൾ വിവരിക്കുന്നുണ്ട്.
കേരളത്തിലെ പാരമ്പര്യ ദൃശ്യകലാരൂപങ്ങളായ കൂത്ത്,കൂടിയാട്ടം ,കഥകളി,വേലകളി ,കോൽക്കളി, തുടങ്ങിയവയിലൊക്കെ കളരിപ്പയറ്റിന്റെ സ്വാധീനം കാണാം.
കോട്ടയത്തു തമ്പുരാൻ കൂത്ത് പറയിപ്പിച്ച പറമ്പ്. തെക്ക് നിന്ന് വടക്കോട്ടേക്ക് എത്തിയ അനുഷ്ഠാന കലയാണ് കൂത്ത്. വടക്കെ മലബാറിൽ രാജസദസ്സുകളിലും ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന ഈ നൃത്ത്യവിശേഷം പ്രചുരപ്രചാരം സിദ്ധിച്ചിട്ടില്ലാത്ത ഒരു കലയാണ്.
മിഴാവ് എന്ന വിശേഷവാദ്യത്തിന്റെ അകമ്പടിയോടെ ചാക്യാർ വിഭാഗക്കാർ അവതരിപ്പിക്കുന്ന ഈ കല ചാക്യാർകൂത്ത് എന്ന് അറിയപ്പെടുന്നു. കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ അക്കരെ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവകാലത്ത് തിരുവഞ്ചിറയിലെ കയ്യാലയിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന കൂത്തമ്പലത്തിൽ ഇപ്പോഴും ഈ അപൂർവ്വ കല , സ്ഥാനികൾ ചിട്ടയോടെ അവതരിപ്പിച്ച് പോരുന്നു.
രംഗകലകളോട് അളവറ്റ ബഹുമാനം പുലർത്തിപ്പോന്നിരുന്ന കോട്ടയത്ത് തമ്പുരാക്കന്മാർ തങ്ങളുടെ കൊട്ടാരങ്ങൾക്ക് സമീപം തന്നെ സ്ഥാപിച്ച തൃക്കൈക്കുന്നു മഹാദേവ ക്ഷേത്രത്തിലെ കൂത്തമ്പലം ഒരു കാലത്ത് രംഗകലകളുടെ കേളിരംഗമായിരുന്നു. തെക്ക് നിന്നും കൂത്തെന്ന രംഗകല തന്റെ രാജ്യത്ത് കൊണ്ടുവരുന്നതിൽ കോട്ടയം രാജാവിന് പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. ജനങ്ങളിൽ ധർമ്മബോധവും പരസ്പരസ്നേഹവും വളർത്തുന്നതിന് ചാക്യാരെകൊണ്ട് പുരാണകഥകൾ സപുഷ്ടിയോടെ സദസ്യർക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു.
കഥകളി വിളക്കുപോലെ കൂത്തമ്പലത്തിനുമുൻപിൽ നെയ്വിളക്ക് തെളിയിച്ച് , വിശേഷ വസ്ത്രധാരണത്തോടെ മുഖത്തെഴുത്തും കിരീടവുമായിട്ടായിരിക്കും ചാക്യാർ രംഗവേദിയിലെത്തുക .കോട്ടയം രാജാവിന്റെ കൂത്തമ്പലമായി മാറിയ സ്ഥലം നരവൂർ റോഡരികിൽ ഇപ്പോൾ പഴശ്ശി ഇറിഗേഷൻ പ്രൊജക്റ്റ് ഓഫീസും ക്വാർട്ടേഴ്സുകളും സർക്കിൾ സഹകരണ യൂണിയൻ ഓഫീസ് കെട്ടിടവും നിൽക്കുന്ന സ്ഥലമാണ്.
ഈ പറമ്പിന് റവന്യൂ രേഖകളിൽ കൂത്തിപ്പറമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ കൂടി പിന്നീട് കൂത്തുപറമ്പ് എന്ന പേരിൽ അറിയപ്പെട്ടുവെന്നതാണെന്നു കരുതുന്നു .
ഇന്ന് കൂത്തുപറമ്പിൽ കൂത്ത് ആടുന്നവരാരുമില്ല , കൂതിനെക്കുറിച്ച് ആധികാരികമായി അറിയുന്നവരും വിരളം. സ്കൂൾ യുവജനോത്സവ വേദികളിൽ മത്സര ഇനമാണ് കൂത്ത്. തലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ കൂത്തമ്പലമായി മാറിയിരുന്ന വാതിൽ മാടത്തിൽ ഈ നൃത്യ വിശേഷം പ്രാചീനകാലം മുതലേ അവതരിക്കപ്പെട്ടിട്ടുണ്ട് . ക്ഷേത്രത്തിൽ അക്കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കൂറ്റൻ മിഴാവ് ഇന്ന് നിദ്രയെ വിലയം പ്രാപിച്ചിരിക്കുന്നു.
മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങളുടെ വേലിയേറ്റം തലശ്ശേരിയിൽ മുൻപേ ആരംഭിച്ചിരുന്നു. സുപ്രധാനമായ പല മാറ്റങ്ങൾക്കും മലബാർ പ്രദേശത്തിന് ഈ പട്ടണം മാതൃക കാണിച്ചു പരിഷ്കരണ സംരംഭങ്ങൾ മുസ്ലിം സമുദായത്തിനിടയിൽ ഇടമുറിയാതെ തെളിയൊഴുക്കായി ഇവിടെ വളർന്നു.
കേരള ചരിത്രത്തിൽ ഇദംപ്രഥമമായി പെരുന്നാൾ നമസ്ക്കാരത്തിനു ഈദ്ഗാഹ് ഒരുക്കിയത് തലശ്ശേരിയിലാണ്.ഈദുൽഫിത്തർ , ഈദുൽഅസ്ഹ ദിനങ്ങളിൽ നമസ്കാരത്തിന് ഈദ്ഗാഹ് കമ്മിറ്റി രൂപംകൊണ്ടത് ആറുപതിറ്റാണ്ടു മുൻപ് സമുദായത്തിൽ വിപ്ലവം സൃഷ്ട്ടിച്ച ഹാജി അബ്ദുൾസത്താറും , ഹാജി ഇസ്ഹാഖ് സേട്ടുവും ,കെ.എം സീതി സാഹിബും ഉൾകൊള്ളുന്ന ഈദ്ഗാഹ് കമ്മിറ്റി കേരള മുസ്ലിംങ്ങളിൽ പരിവർത്തനത്തിന്റെ അലകൾ ഇളക്കി .
ജില്ലാ ജഡ്ജിയായിരുന്ന മീർ സൈനുദ്ധീൻ , വിദ്യാഭ്യാസ വിചക്ഷണനായ സി.ഓ.ടി കുഞ്ഞിപ്പിക്കി, പോലീസ് സൂപ്രണ്ടായിരുന്ന കലീമുല്ല തുടങ്ങിയവർ ഈദ്ഗാഹ് കമ്മിറ്റിയുമായി സഹകരിച്ചു.
മലബാറിലെ ആദ്യത്തെ ഈദ്ഗാഹിന് അവർ കണ്ടെത്തിയ സ്ഥലം അറബി മലയാള സാഹിത്യത്തിൽ അനശ്വര മുദ്ര പതിപ്പിച്ച കുഞ്ഞായൻ മുസ്ലിയാരുടെ ഖബർ സ്ഥിതി ചെയ്യുന്ന പഴയ ജുമുഅത്ത് പള്ളിയോടനുബന്ധിച്ച വിശാലമായ മൈതാനമാണ് . പെരുന്നാൾ ദിവസത്തെ കൂട്ട നമസ്കാരം തുറന്ന സ്ഥലത്തു വെച്ചു നടന്നത് ആദ്യമായി കോഴിക്കോട്ടായിരുന്നുവെന്ന അവകാശവാദത്തിന്റെ മുനയൊടിച്ചത് തലശ്ശേരി ബംഗ്ലാവീട്ടിലെ മക്കി സാഹിബാണ് .
ഈദ്ഗാഹിന്റെ പഴക്കം വെളിപ്പെടുത്തുന്ന കൊച്ചു പുസ്തകം നിധിപോലെ സൂക്ഷിച്ച മക്കി സാഹിബ് 1956 ൽ കോഴിക്കോട് ഈദ്ഗാഹ് സംഘടിപ്പിക്കുന്നതിന്റെ ഇരുപതു വർഷം മുൻപ് , തലശ്ശേരിയിലെ ഈദ്ഗാഹ് നടന്നതായി സമർത്ഥിക്കുന്നു.
പെരുന്നാൾ നമസ്ക്കാരവും ഖുതുബയും കേരളത്തിന്റെ പല ഭാഗങ്ങളിലും ഈഗാഹിൽ വെച്ചു നടക്കുമ്പോൾ പൂർവചരിത്രം അയവിറക്കി അഭിമാനിക്കാനുള്ള അവകാശം തലശ്ശേരിക്കുള്ളതാണ് .
തലശ്ശേരി കോട്ടയ്ക്കരികിൽ ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിച്ച അമൂല്യമായ വൈജ്ഞാനിക കേന്ദ്രമാണ് ആസാദ് ലൈബ്രറി . ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ നാമധേയത്തിൽ രൂപംകൊണ്ട ലൈബ്രറി ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു . 1910 ഒക്ടോബർ 31 നു ബ്രിട്ടീഷ്കാരനായ എഞ്ചിനീയർ ആൻസൺ ആണ് ലൈബ്രറിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. സ്വാതന്ത്രത്തിനു ശേഷം ബ്രിട്ടീഷ് മേധാവിത്വം അവസാനിച്ചപ്പോൾ ദേശീയ നേതാവായിരുന്ന മൗലാനാ അബ്ദുൾകലാം ആസാദിന്റെ സ്മാരകമായി, ആസാദ് മെമ്മോറിയൽ ലൈബ്രറി ആൻറ് ഗ്രന്ഥാലയമായി മാറി. അബ്ദുൽ കലാം ആസാദിന്റെ അപൂർവം ചില സ്മാരകങ്ങളിൽ ഒന്നാണ് തലശ്ശേരിയിലെ ലൈബ്രറി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന , ഉത്തരമലബാറിലെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ആസാദ് ലൈബ്രറിയിൽ 20000 ൽ പരം പുസ്തകങ്ങൾ ഉണ്ട്. ധാരാളം റെഫെറൻസ് ഗ്രന്ഥങ്ങളും ,ആയിരത്തി മുന്നൂറിലധികം മെമ്പർമാരുള്ള ലൈബ്രറി ജില്ലയിലെ ഒരു അക്കാഡമിക്ക് സെന്റർ കൂടിയാണ്. തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ തുറകളിലും പെട്ട വായനക്കാർക്കും വിദ്യാർത്ഥികൾക്കും ഒരു നൂറ്റാണ്ടിലേറെയായി ഈ സാംസ്കാരിക സ്ഥാപനം വിജ്ഞാന പ്രഭ ചൊരിയുന്നു.
കുട്ടികൾക്കും യുവാക്കൾക്കും കളരി പരിശീലിക്കാനും ബാക്കി എല്ലാ തരത്തിലുള്ള കലാ വാസന വളർത്തിയെടുക്കാനുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച സംരഭം ആണ് മലയാള കലാഗ്രാമം.ചിത്രകലാ,ശില്പകലാ,സംഗീതം,നൃത്തം ,യോഗ, സംസ്കൃത ക്ലാസ് അങ്ങനെ തുടങ്ങിയ എല്ലാത്തിനും ഇവിടെ പരിശീലനം നൽകുന്നു .കൂടാതെ കലാഗ്രാമത്തിന്റെ സഹോദര സ്ഥാപനം സെമിനാറുകൾ,ചർച്ചകൾ, ബോധവൽകരണ ക്ലാസുകൾ എന്നിവ നടത്തുന്നു.
ഇവിടത്തെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂടെ ഒരു ദിവസം ചിലവഴിക്കുന്നത് ഏതൊരു കലാസ്നേഹിക്കും മറക്കാനാവാത്ത ഒരു അനുഭവംതന്നെ ആയിരിക്കും.തലശ്ശേരി ടൗണിൽനിന്നും 8 കിലോമീറ്റർ മാറി ന്യൂ മാഹിയിലാണ് കലാ ഗ്രാമം സ്ഥിതിചെയ്യുന്നത്.
പ്രാചീനമായ ഒരു ദൃശ്യകലാപാരമ്പര്യം തലശ്ശേരിക്കുണ്ട്. ചിറക്കൽ ,കോട്ടയം കടത്തനാട്ട് രാജാക്കന്മാരുടെ സംഗമകേന്ദ്രമെന്ന നിലയിലും വിദ്യാകേന്ദ്രമെന്ന നിലയിലും പ്രാധാന്യംനേടിയ തലശ്ശേരിക്ക് അതിസമൃദ്ധം എന്ന് പറയാൻ പറ്റില്ലെങ്കിലും ശ്രദ്ധേയമായ ഒരു ചിത്ര-ശില്പകലാപാരമ്പര്യം അവകാശപ്പെടാവുന്നതാണ്.
കേരളത്തിലെ പ്രാചീന മാനവസംസ്കൃതിയെ പറ്റിയുള്ള പഠനങ്ങളിൽ ഡോ.എം.ഡി.രാഘവൻ രേഖപ്പെടുത്തിയ ചെള്ളത് ഗുഹ ചിത്രങ്ങൾ തലശ്ശേരി പുന്നോലിലായിരുന്നു. ഇന്ന് കാണാനില്ലാത്ത പ്രസ്തുത ഗുഹകളിൽ നിന്നും കണ്ടെടുത്ത ചുവപ്പ്, കറുപ്പ്, വർണ്ണപ്രയോഗങ്ങളെക്കുറിച്ചുള്ള നിഗമനങ്ങൾക്ക് കേരളീയ കലാചരിത്രത്തിൽ സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്.
കോട്ടയം രാജാക്കന്മാരുടെ വകയായ കണ്ണവത്തെ തൊടീക്കളം ,മാറ്റാന്റ്, പരിയാരം,പുറമേരി, മുതലായ അനേകം ചുമർചിത്രങ്ങൾ തലശ്ശേരിയുടെ ചിത്രസംസ്കൃതിയുടെ തുടർകണ്ണികളായി കരുതാം. തിരുവങ്ങാട് വടക്കേടം ശിവക്ഷേത്ര ചുമരിൽ പ്രാചീനമായ കേരളീയ മ്യൂറൽ സമ്പ്രദായംവെച്ചുള്ള മനോഹര ചിത്രങ്ങൾ ഉണ്ടായിരുന്നു.
ക്ഷേത്ര പ്രവേശനത്തിന് അനുവാദമില്ലാത്ത പ്രാചീന ചിത്രകാരൻറെ മനസ്സിലുണർന്ന ജീവസുറ്റ ചുമർചിത്രങ്ങൾ മുഴപ്പിലങ്ങാട് ഭഗവതിക്ഷേത്രച്ചുമരുകളിൽ കാണാം. കേരളീയ ദാരുശില്പകലയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് തിരുവങ്ങാട് ക്ഷേത്രശില്പങ്ങൾ. ചെമ്പുപാകിയ രീതിയിലുള്ള ഇത്തരം വസ്തു ശൈലി തന്നെയാണ് ഓടത്തിൽ പള്ളിയുടെ നിർമ്മാണത്തിലും അവലംബമാക്കിയിട്ടുള്ളത്. ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠിച്ച ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ബലിക്കൽ മണ്ഡപത്തിലെ ദാരുശിൽപങ്ങളും പരിയാരം ശിൽപികളുടെ കഴിവിന് മികവുറ്റ ഉദാഹരണങ്ങളാണ്. ഈ ശിൽപങ്ങളുടെ വർണ്ണസംവിധാനം നിർവഹിച്ചത് പ്രശസ്ത ചിത്രകാരനും കൊച്ചിൻ സ്കൂൾ ഓഫ് ആർട്സിന്റെ സ്ഥാപകനുമായ ശ്രീരാമൻ ആയിരുന്നു.
സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സ്ഥിരം വേദി ഒരുക്കാൻ 1975 ൽ രജിസ്റ്റർ ചെയ്ത സംഘടനയാണിത്. യശ്ശ : ശരീരയായ ശ്രീമതി ശാരദ കൃഷ്ണയ്യരുടെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ സൊസൈറ്റി കല,കായികം,സാഹിത്യം,പൊതുസേവനം,ആതുരസേവനം തുടങ്ങിയ രംഗങ്ങളിൽ ആമഹതി അർപ്പിച്ച നിസ്വാർത്ഥവും നിശ്ശബ്ദവുമായ സേവനങ്ങൾക്കുള്ള സ്മാരകം കൂടിയാണ്.
1975 ൽ ഇന്ത്യൻ യൂണിയൻ മുൻ പ്രസിഡണ്ട് ശ്രീ ബി.ഡി ജെട്ടി കേരള സർക്കാർ അനുവദിച്ച സ്ഥലത്തു ഓഡിറ്റോറിയത്തിനായി ശിലാസ്ഥാപനം നിർവഹിച്ചു. സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം മുൻ ബംഗാൾ മുഖ്യമന്ത്രി ശ്രീ. സിദ്ധാർത്ഥ് ശങ്കർറെ നിർവഹിച്ചു.
ലളിത കലകൾക്കും നാടൻ കലകൾക്കും പ്രോത്സാഹനം നൽകുക, ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ, ശാസ്ത്രീയ സംഗീതം , നൃത്തം,നാടകം,തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കുക ഇവയാണ് സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ.
ചിത്രകലാ മണ്ഡലത്തിൽ തലശ്ശേരിയുടെ യശസ്സ് ഉയർത്തിയ കേരള സ്കൂൾ ഓഫ് ആർട്സ് പിറവിയെടുക്കുന്നത് 1933 ലാണ് . നാഷണൽ പേൻറ്റിങ് സ്കൂൾ എന്ന പേരിൽ സി.വി ബാലൻ നായർ എളിയ നിലയിൽ ആരംഭിച്ച ചിത്രകലാ വിദ്യാലയം ഇന്ന് പടവുകൾ ഓരോന്നായി കയറി ഉത്തര കേരളത്തിന്റെ ചിത്ര കലാ രംഗത്ത് സമുന്നതമായ സ്ഥാനം വഹിക്കുന്നു. 1934 ലാണ് ആദ്യമായി വിദ്യാർത്ഥികളെ ടെക്നിക്കൽ പരീക്ഷയ്ക്ക് ഇരുത്തിയത്. വിദ്യാർത്ഥികൾ വർധിച്ചതോടുകൂടി സ്കൂളിന്റെ പേര് കേരള സ്കൂൾ ഓഫ് ആർട്സ് എന്നാക്കി മാറ്റുകയായിരുന്നു.
1957 വരെ മദ്രാസ് ഗവൺമെന്റിന്റെ പരീക്ഷക്ക് കുട്ടികളെ ഒരുക്കി അയച്ചു. 57 ൽ കേരള സംസ്ഥാന പിറവിക്കുശേഷം K.G.T.E പരീക്ഷക്കും പിന്നീട് K.G.C പരീക്ഷക്കും സ്കൂൾ ഓഫ് ആർട്സിൽ പരിശീലനം നൽകി.
ഇപ്പോൾ തലശ്ശേരി മുൻസിപ്പാലിറ്റി നൽകിയ മഞ്ഞോടിയിലെ 27 സെൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇന്ന് പ്രിൻസിപ്പാൾക്ക് പുറമെ അദ്ധ്യാപകരായ എ.വി വേണുഗോപാൽ , കെ.വി വിജയൻ, എന്നിവർ കുട്ടികൾക്ക് ചിത്രകലാ പരിശീലനം നൽകുന്നു. പ്രസിദ്ധ സാഹിത്യകാരനായ സഞ്ജയന്റെ അനുജൻ ശ്രീ.എം .ബി നായർ ആയിരുന്നു കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡണ്ട് .
മേൽവിലാസം:
കേരള സ്കൂൾ ഓഫ് ആർട്സ്
പോസ്റ്റ് ചിറക്കര
തലശ്ശേരി - 670 104
കേരളം
ഫോൺ : 0490 - 2322814
ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ പൂർണ്ണകായ ശിൽപം തലശ്ശേരിയിലാണുള്ളത്. ഗുരുദേവൻ ജീവിച്ചിരിക്കെ തന്നെയാണ് ഈ ശിൽപം ശ്രീ ജഗന്നാഥക്ഷേത്രപരിസരത്ത് പ്രതിഷ്ഠിക്കപ്പെട്ടത് .ഇറ്റലിയിൽ പണിത ഈ അമൂല്യകലാസൃഷ്ടി ലോഹശില്പകലയുടെയും സാങ്കേതികവിദ്യയുടെയും മികച്ച ഒരു മാതൃകയാണ്.
തലശ്ശേരി മുൻസിപ്പൽ ഓഫീസിന്റെ മുൻപിൽ ഉള്ള മഹാത്മാ ഗാന്ധിജിയുടെ പ്രതിമ നിർമ്മിച്ചത് പ്രശസ്ത ശില്പി റോയ് ചൗധരി ആണ്.2010 ജൂണിൽ തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം പരിസരത്ത് ഹെർമ്മൻ ഗുണ്ടർട്ടിന്റെ പ്രതിമ സ്ഥാപിക്കുകയുണ്ടായി.
തലശ്ശേരിയിലെ അറിയപ്പെടുന്ന ശിൽപികൾ എൻ കുമാരൻ മാസ്റ്ററും,ചിപ്പിസ് ഗോപാലനും ആണ്.